സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ച് കെ. സച്ചിദാനന്ദൻ
തൃശൂർ: കെ. സച്ചിദാനന്ദൻ സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു. മെയ് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി സമർപ്പിച്ചത്. വൈസ് പ്രസിഡൻ്റായ അശോകൻ ചരുവിലും രാജിക്കത്ത് കൈമാറി. ഭരണമാറ്റത്തിന് പിന്നാലെയാണ് ഇരുവരുടെയും രാജി.
2022ലാണ് നിലവിലെ അക്കാദമി ഭാരവാഹികൾ ചുമതലയേറ്റത്. മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായ സമിതിക്ക് സർക്കാർ പിന്നീട് ഒരു വർഷം കൂടി കാലാവധി നീട്ടി നൽകിയിരുന്നു.
സച്ചിദാനന്ദൻ രാജിവെക്കാനിടയുണ്ടെന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിന് താഴെ “ഈ മുൾക്കിടക്ക നാളെ വിടുന്നു” എന്ന കമന്റിലൂടെയായിരുന്നു അദ്ദേഹം സൂചന നൽകിയത്.
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ തുടർന്ന് ഇടതുപക്ഷത്തെ വിമർശിച്ചും സച്ചിദാനന്ദൻ പ്രതികരിച്ചിരുന്നു. “ഇത് യഥാർത്ഥ ഇടതുപക്ഷമല്ലാതായെന്ന് തിരിച്ചറിഞ്ഞ ഇടതുപക്ഷ മനസ്സുള്ളവരാണ് എൽഡിഎഫിനെതിരെ വോട്ട് ചെയ്തത്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ആശയപരവും വർഗപരവുമായ പുനഃസംഘടനകളെ ആശ്രയിച്ചായിരിക്കും ഇടതുപക്ഷത്തിന്റെ തിരിച്ചുവരവെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
തുടർഭരണവുമായി ബന്ധപ്പെട്ട് സച്ചിദാനന്ദൻ മുമ്പ് നടത്തിയ പരാമർശങ്ങളും രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

