പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്സുകള്‍ അധികനിരക്ക്; ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

പിവിആര്‍ ഇനോക്സ് ഉള്‍പ്പടെയുള്ള മള്‍ട്ടി പ്ലക്സുകള്‍ പൊതുസമൂഹത്തിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് നല്കിയ പൊതുതാല്പര്യ ഹര്‍ജിക്ക് പിന്നാലെ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്കാന് സര്‍ക്കാരിന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നൽകിയിരുന്നു.
രാജ്യത്ത് പല സംസ്ഥാനങ്ങളിലും ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ നിയമം നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഇല്ല. സമാന വിഷയത്തില്‍ മദ്രാസ്, തെലങ്കാന ഹൈക്കോടതികള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ആന്ധ്ര, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങള്‍ ടിക്കറ്റ് നിരക്ക് നിയന്ത്രണം നടപ്പാക്കിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
കേരളത്തില്‍ ഒരു സിനിമയ്ക്ക് ഒരു ദിവസം തന്നെ പല ടിക്കറ്റ് നിരക്ക് ഈടാക്കുന്നു. സിനിമാ റിലീസിന് അടുത്ത ദിവസങ്ങളിലും അവധി ദിവസങ്ങളിലും കുത്തനെ നിരക്ക് കൂട്ടുന്നു. കര്‍ണാടകയില്‍ പരമാവധി 200 രൂപ മാത്രമാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ കേരളത്തില്‍ ഉത്സവ സീസണുകളില്‍ ഉള്‍പ്പടെ റിക്ലൈനര്‍ സീറ്റുകള്‍ക്ക് 1,400 രൂപ വരെ ഈടാക്കുന്നു. എമ്പുരാന് സിനിമയ്ക്ക് 1200 രൂപ വരെ പല തീയറ്ററുകളും ഈടാക്കി. 25 ശതമാനം സീറ്റുകള്‍ നോണ്‍ പ്രീമിയം ആക്കുന്നതാണ് 2022ലെ ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവെന്നും ഹര്‍ജിയില്‍ പറയുന്നു.