കൊച്ചി കപ്പലപകടം: അവശിഷ്ടങ്ങൾ മാറ്റുന്നതിൽ ഗുരുതര വീഴ്ച്ച ആരോചിച്ച് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം

തിരുവനന്തപുരം: കൊച്ചി തീരത്ത് ഉണ്ടായ കപ്പൽ അപകടത്തിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി. ആവശ്യങ്ങൾ പലതവണ ആവർത്തിച്ചിട്ടും നടപടികളിൽ കാലതാമസം വരുത്തിയതിനെതിരെ എ.എസ്.സി കമ്പനിക്ക് നോട്ടീസ് അയച്ചതായി മന്ത്രാലയം അറിയിച്ചു. കപ്പൽ അപകടം ഇന്ത്യൻ തീരത്തെയും സമുദ്രജീവജാലത്തെയും ദാരുണമായി ബാധിച്ചതായി ഡയറക്ട്രേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പറഞ്ഞു.
കപ്പൽ അപകടം ഇതിനകം തന്നെ കേരളാ തീരത്തെ ബാധിച്ചിരിക്കുകയാണ്. സാൽവേജ് നടപടികൾ കമ്പനി മേയ് 30 വരെ വൈകിപ്പിച്ചതായി റിപ്പോർട്ടുണ്ട്. തുടക്കത്തിൽ ഉണ്ടായ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കിയെന്നും, ഇതുവരെ ഇന്ധനം നീക്കാനുള്ള നടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്നും പറയുന്നു. അപകടത്തെ തുടർന്ന് നിരവധി മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായി. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച തടയുന്നതിനും നീക്കുന്നതിനും നടപടികൾ ആരംഭിക്കണമെന്നും അതേസമയം അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്നും നോട്ടിസിൽ മുന്നറിയിപ്പ് നൽകി.