ഇറാൻ ഇസ്രായേൽ സംഘർഷം: വിമാനസർവീസുകൾക്ക് മാറ്റം

ഇസ്രയേൽ-ഇറാൻ സംഘർഷം രാജ്യാന്തര വ്യോമഗതാഗതത്തെയും ന്യൂഡൽഹി വിമാനത്താവളത്തിന്റെയും പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് എയർ ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടിവന്നു. ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങൾ അവരുടെ വ്യോമാതിർത്തികൾ അടച്ചതോടെ പതിനാറോളം വിമാനങ്ങൾ വഴി തിരിച്ച് വിടുകയോ ഉത്ഭവസ്ഥലങ്ങളിലേക്ക് തന്നെ തിരികെ പോകുകയോ ചെയ്തതായാണ് റിപ്പോർട്ടുകൾ.
“ഈ അപ്രതീക്ഷിത തടസ്സം യാത്രക്കാർക്ക് ഉണ്ടാക്കിയ അസൗകര്യങ്ങൾക്ക് ഞങ്ങൾ ഖേദിക്കുന്നു. യാത്രക്കാർക്കായി താമസ സൗകര്യം ഉൾപ്പെടെ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തുന്നതിനായി ശ്രമങ്ങൾ തുടരുന്നു,” എന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങൾക്കു പകരമായി മറ്റ് വിമാനങ്ങളിൽ സൗജന്യ റീഷെഡ്യൂളിംഗ് ചെയ്യുകയോ പൂർണ്ണമായി പണം മടക്കി നൽകുകയോ ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കാൻ ബദൽ യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.