ഉത്തരാഖണ്ഡില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് രണ്ടുമരണം
രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ ബസ് നദിയിലേക്കു മറിഞ്ഞ് രണ്ടുപേർ മരിച്ചു. എട്ടുപേർക്ക് രക്ഷപ്പെടാനായെങ്കിലും 10 പേരെ ഇപ്പോഴും കാണാനില്ല. ഏകദേശം 20 ആളുകളുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പൊലീസ്, ജില്ലാ ദുരന്ത പ്രതികരണ സേന എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
31 സീറ്റുകളുള്ള ബസിൽ ഡ്രൈവറടക്കം 20 യാത്രക്കാരാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിൽനിന്നും ഗുജറാത്തിൽനിന്നുമുള്ള കുടുംബങ്ങളാണ് ബസിൽ ഉണ്ടായിരുന്നത് എന്നാണ് വിവരം. ബദരിനാഥിലേക്ക് പോകുന്ന വഴിയിലായിരുന്നു ബസ് അപകടത്തിൽപ്പെട്ടത്. രുദ്രപ്രയാഗിൽ വെച്ച് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അളകനന്ദാ നദിയിലേക്ക് മറിഞ്ഞുവെന്നാണ് പ്രാഥമിക വിവരം. ബസ് നദിയിലേക്ക് വീഴുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയവരാണ് രക്ഷപ്പെട്ടതിലെ ഭൂരിഭാഗവും എന്നാണ് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരുടെ മൊഴി.

