ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്ളക്സ് വെച്ചതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശം
കൊച്ചി: ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ സംസ്ഥാന സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്ളക്സ് വെച്ചതിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ശബരിമല ഇടത്താവളത്തില്‍ തീര്‍ത്ഥാടകര്‍ക്കായി അന്നദാനത്തിന് അനുമതി നൽകിയതിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ളക്സിനെതിരെയാണ് ഹൈക്കോടതി രംഗത്തുവന്നത്.
ആലപ്പുഴ തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് ഫ്ളക്സ് വെച്ചത്. അഭിവാദ്യ ഫ്ളക്സ് വയ്ക്കാനുള്ള സ്ഥലമല്ല ക്ഷേത്രങ്ങളെന്നും ഭഗവനെ കാണാനാണ് ഭക്തർ ക്ഷേത്രത്തിൽ വരുന്നതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. എന്തുകൊണ്ട് ഉത്തരവാദിത്തപ്പെട്ടവർ ഈ ഫ്ളക്സ് ബോർഡുകൾ എടുത്തുമാറ്റിയില്ലെന്നും കോടതി ചോദിച്ചു. ഫ്ളക്സ് അടിക്കുന്നതിന് ചെലവാക്കുന്ന തുക കൂടി അന്നദാനത്തിന് ചെലവാക്കമായിരുന്നു. മറ്റ് ഇടത്താവളങ്ങളിലും ഇത്തരത്തിൽ ഫ്ളക്സ് സ്ഥാപിച്ചിട്ടുണ്ടോയെന്ന് അറിയിക്കാനും രണ്ട് ദിവസത്തിനകം വിശദീകരണം നൽകാനും ഹൈക്കോടതി ആവശ്യപ്പെട്ടു.