ഒപെകിൽ നിന്നും പിന്മാറി യുഎഇ
വാഷിങ്ടൺ/അബുദാബി: എണ്ണ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ OPECയും OPEC+യും വിട്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് പിന്മാറാൻ തീരുമാനിച്ചു. അടുത്ത മാസം ഒന്നുമുതൽ തീരുമാനം പ്രാബല്യത്തിൽ വരും.
ഉൽപാദന നയത്തിലും വിപണിയിലെ ദീർഘകാല മാറ്റങ്ങളും പരിഗണിച്ചാണ് ഈ നീക്കമെന്ന് യുഎഇ ഊർജമന്ത്രി സുഹൈൽ അൽ മസ്റൂയി അറിയിച്ചു. ഇറാൻ–ബന്ധപ്പെട്ട സംഘർഷങ്ങളും കപ്പൽ ഗതാഗതത്തിലെ ആശങ്കകളും പശ്ചാത്തലമായാണ് തീരുമാനം വന്നത്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതത്തിൽ നേരിടുന്ന തടസ്സങ്ങളും ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സുരക്ഷാ വെല്ലുവിളികളും നിർണായക ഘടകങ്ങളായെന്നാണ് റിപ്പോർട്ടുകൾ.
ഈ നീക്കത്തോടെ ഒപെക്കിന്റെ ഉൽപാദന നിയന്ത്രണങ്ങൾ യുഎഇയ്ക്ക് ബാധകമാകില്ല. അതിനാൽ രാജ്യത്തിന് സ്വന്തമായി എണ്ണ ഉൽപാദനവും വിലയും നിശ്ചയിക്കാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും. ഇതു സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രധാന എണ്ണ ഉൽപാദകർക്കും വിപണിക്കും സമ്മർദ്ദമുണ്ടാക്കാനിടയുണ്ട്.
ആഗോള എണ്ണ വിപണിയിൽ ഇതോടെ വലിയ അനിശ്ചിതത്വം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ. എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങൾക്കും ഇതിന്റെ ആഘാതം അനുഭവിക്കേണ്ടി വരും.

