കെടിയു ഡീൻ ഡോ. വിനു തോമസിനെ തരംതാഴ്ത്തിയ നടപടി റദ്ദാക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡെവലപ്മെന്റ് ഡയറക്ടർ പുറപ്പെടുവിച്ച ഡോ. വിനു തോമസിനെ തരംതാഴ്ത്തിയ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പ്രൊഫസർ പദവിയിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്ത്തിയ നടപടിയാണ് അസാധുവാക്കിയത്. വിനു തോമസിനെ നിലവിലെ സ്ഥാനങ്ങളിൽ തുടരണെന്നും നിർദേശം നൽകി.
ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജിൽ പ്രിൻസിപ്പൽ ആയിരിക്കെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു അദ്ദേഹത്തെ പ്രൊഫസർ പദവിയിൽ നിന്ന് തരംതാഴ്ത്തിയത്. തുടർന്ന് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ ഡീൻ, പരീക്ഷാ നിയന്ത്രകൻ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.
ഐഎച്ച്ആർഡി ഡയറക്ടറായി വി. എ. അരുൺകുമാറിനെ നിയമിച്ചതിനെതിരെ കോടതിയെ സമീപിച്ചതിലെ വൈരാഗ്യമാണ് തരംതാഴ്ത്തലിന് പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു. ഡയറക്ടറുടെ നടപടി നിയമാനുസൃതമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
ഇതിന് മുമ്പ് വൈസ് ചാൻസലർ ഡോ. സിസാ തോമസ് പുറത്തിറക്കിയ ഉത്തരവിലൂടെ വിനു തോമസിനെ ഡീൻ, പരീക്ഷാ നിയന്ത്രകൻ സ്ഥാനങ്ങളിൽ നിന്ന് നീക്കി മാതൃസ്ഥാപനമായ ഐഎച്ച്ആർഡിയിലേക്ക് മാറ്റിയിരുന്നു. പരീക്ഷാ നിയന്ത്രകന്റെ താൽക്കാലിക ചുമതല അക്കാദമിക് ഡയറക്ടർ ടി.എം. ലിബിഷിന് നൽകിയതുമാണ്.

