ടാറ്റയുടെ 10,000 കോടി നിക്ഷേപ അവകാശവാദം തള്ളി കമ്പനി; മുഖ്യമന്ത്രിയുടെ പ്രസ്താവന വിവാദത്തിൽ
തിരുവനന്തപുരം: കേരളത്തിൽ കപ്പൽ നിർമാണ പദ്ധതി സ്ഥാപിക്കുന്നതിനായി 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ അവകാശവാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിലല്ല, രാജ്യത്തെ മറ്റെവിടെയും നിലവിൽ കപ്പൽ നിർമാണശാല സ്ഥാപിക്കുന്ന പദ്ധതിയില്ലെന്ന് കമ്പനി വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പുറത്തുവന്നത്. കമ്പനിക്ക് നിലവിൽ കപ്പൽ നിർമാണ മേഖലയുമായി ബന്ധപ്പെട്ട പുതിയ നിക്ഷേപ പദ്ധതികളൊന്നും പരിഗണനയിലില്ലെന്നും വിശദീകരണത്തിൽ പറയുന്നു.
കേരളത്തിൽ കപ്പൽ നിർമാണ മേഖലയിലേക്ക് 10,000 കോടി രൂപയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ അവകാശപ്പെട്ടിരുന്നത്. സംസ്ഥാനത്തിന്റെ വ്യവസായ വികസന സാധ്യതകൾ സംബന്ധിച്ച പരാമർശത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രസ്താവന.
എന്നാൽ ടാറ്റ ഗ്രൂപ്പിന്റെ വിശദീകരണം പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ അവകാശവാദം രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ സർക്കാർ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ടാറ്റ ഗ്രൂപ്പിന്റെ നിലപാട് പുറത്തുവന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ അടിസ്ഥാനമെന്താണെന്ന ചോദ്യവും പ്രതിപക്ഷം ഉൾപ്പെടെയുള്ള രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നുണ്ട്.

