തിരുവനന്തപുരത്ത് എട്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപണവുമായി പിതാവ്; റിപ്പോർട്ട് തേടി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: പാമ്പ് കടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് നടപടി. ജില്ലാ മെഡിക്കല്‍ ഓഫീസ് ആശുപത്രി സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് നൽകാൻ നിർദേശം നൽകി.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. പാമ്പ് കടിയേറ്റ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രാഥമിക ചികിത്സ ലഭിച്ചില്ലെന്നാണ് പിതാവ് ദിലീപ് ആരോപിച്ചത്.
അതേസമയം ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു. പ്രാഥമിക പരിശോധനയിൽ പാമ്പ് കടിയേറ്റതായി സ്ഥിരീകരിക്കാനായില്ലെന്നും, രക്തപരിശോധനാഫലങ്ങൾ സാധാരണ നിലയിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. അതിനാൽ ആന്റിവിഷം നൽകിയില്ലെന്നാണ് വിശദീകരണം. തുടർന്ന് കുട്ടിക്ക് അസ്വസ്ഥത തുടരുന്നതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും ആശുപത്രി അറിയിച്ചു.
ചിറയിൻകീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷൽ ആണ് മരിച്ചത്. കുട്ടിയുടെ സംസ്കാരം ഇന്ന് അഴൂരിലെ വീട്ടുവളപ്പിൽ നടക്കും.

