മാലിയിൽ കാർ ബോംബ് ആക്രമണം; പ്രതിരോധമന്ത്രി കൊല്ലപ്പെട്ടു
ബമാകോ: മാലിയിൽ സൈനിക ഭരണകൂടത്തിന് കനത്ത പ്രഹരമായി ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. പ്രതിരോധമന്ത്രി ജനറൽ സാദിയോ കാമറ കാർ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. മന്ത്രിയുടെ വസതിയിലേക്ക് കാർ ഇടിച്ചു കയറ്റിയാണ് ആക്രമണം നടന്നത്.
ആക്രമണത്തിൽ മന്ത്രിയുടെ രണ്ടാം ഭാര്യയും രണ്ട് പേരക്കുട്ടികളും മരിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ ബമാകോ വിമാനത്താവളത്തിലും മറ്റ് സൈനിക താവളങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
2020ലെ സൈനിക അധികാര കൈമാറ്റത്തിന് ശേഷമുള്ള ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ജെഎൻഐഎംയും എഫ്എൽഎയും ചേർന്നാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് വിവരം.
വടക്കൻ മേഖലയിൽ റഷ്യൻ ആഫ്രിക്ക കോർപ്സ് സേനയും മാലിയൻ സൈന്യവും കരാർ പ്രകാരം പിന്മാറിയതായും എഫ്എൽഎ അറിയിച്ചു. വടക്കൻ മാലിയിൽ സ്വതന്ത്ര രാജ്യം സ്ഥാപിക്കണമെന്ന ആവശ്യമുയർത്തി വിഘടനവാദികൾ ദീർഘകാലമായി ആക്രമണങ്ങൾ തുടരുകയാണ്.
ഇതിനിടെ, ബമാകോ അന്താരാഷ്ട്ര വിമാനത്താവളവും മറ്റ് നാല് നഗരങ്ങളും ലക്ഷ്യമാക്കിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വം അൽഖ്വയ്ദയുമായി ബന്ധമുള്ള ജെഎൻഐഎം ഏറ്റെടുത്തു.

