യൂറോപ്യൻ യൂണിയൻ വാഹനങ്ങൾക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്
വാഷിങ്ടൺ: യുണൈറ്റഡ് സ്റ്റേറ്റ്സ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കാറുകൾക്കും ട്രക്കുകൾക്കും 25 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ വ്യവസ്ഥകൾ പാലിക്കുന്നില്ലെന്നാരോപിച്ചാണ് നടപടി.
അധിക നികുതി അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് അമേരിക്കൻ ഭരണകൂടം അറിയിച്ചു. ലോക വ്യാപാര പങ്കാളികൾക്കെതിരെ വ്യാപക തീരുവകൾ പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് ഭരണകൂടം, യുഎസ്-ഇയു വ്യാപാരകരാർ ഒപ്പുവച്ചതിന് മാസങ്ങൾക്കുശേഷമാണ് പുതിയ പ്രഖ്യാപനം നടത്തിയത്.
അതേസമയം, യൂറോപ്യൻ യൂണിയന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ തുടരുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രതികരിച്ചു. കരാറിലെ ബാധ്യതകൾ പാലിക്കുന്നുണ്ടെന്നും, അമേരിക്ക ഉയർത്തുന്ന പരാതികളിൽ കൂടുതൽ വ്യക്തത തേടുമെന്നും കമ്മീഷൻ അറിയിച്ചു.
ഇറാൻ-ഇസ്രയേൽ സംഘർഷത്തെ തുടർന്ന് ആഗോള സമ്പദ്വ്യവസ്ഥ നേരത്തെ തന്നെ സമ്മർദത്തിലായിരിക്കെ, പുതിയ തീരുവ പ്രഖ്യാപനം ലോക വ്യാപാര മേഖലയെ കൂടുതൽ അനിശ്ചിതത്വത്തിലാക്കുമെന്നാണ് വിലയിരുത്തൽ.

