സ്‌കാനിംഗിൽ 24 കാരന് ഗർഭപാത്രം കണ്ടെത്തി; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്‌കാനിംഗിൽ പിഴവ്
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിംഗിൽ ഗുരുതര പിഴവ്. 24 കാരനായ യുവാവിന്റെ റിപ്പോർട്ടിൽ ഗർഭപാത്രം കണ്ടെത്തിയതായി രേഖപ്പെടുത്തിയതാണ് വിവാദമായത്.
കഴക്കൂട്ടം നെഹ്റു ജംഗ്ഷൻ സ്വദേശിയായ ഷിഹാസാണ് തെറ്റായ റിപ്പോർട്ട് ലഭിച്ചതായി പരാതിപ്പെടുന്നത്. വയറുവേദനയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 15ന് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഷിഹാസിന് വൃക്കക്കല്ല് സംശയിച്ച് സ്‌കാൻ നിർദ്ദേശിച്ചിരുന്നു. ഫെബ്രുവരി 16ന് സ്‌കാൻ നടത്തിയെങ്കിലും വേദന കുറഞ്ഞതിനെ തുടർന്ന് പിന്നീട് ആശുപത്രിയിൽ പോയിരുന്നില്ല.
ഇന്ന് ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ ഡോക്ടറെ കാണാനെത്തിയപ്പോഴാണ് സ്‌കാൻ റിപ്പോർട്ടിൽ ഗർഭപാത്രവുമായി ബന്ധപ്പെട്ട വിവരങ്ങൾ കണ്ടത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തി പരാതി ഉന്നയിച്ചപ്പോൾ ആദ്യം ജീവനക്കാർ പ്രതികൂലമായി പെരുമാറിയെന്നും പിന്നീട് തെറ്റ് തിരുത്തി പുതിയ റിപ്പോർട്ട് നൽകിയെന്നും ഷിഹാസ് പറഞ്ഞു.
സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയിട്ടുണ്ട്. ആശുപത്രികളിലെ പരിശോധനാ നടപടികളിലെ കൃത്യതയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയരുന്ന സാഹചര്യമാണ് സംഭവം.

