“ഹോർമുസിൽ നിന്ന് ആദ്യ ടോൾ ലഭിച്ചു”; പണം സെൻട്രൽ ബാങ്കിൽ നിക്ഷേപിച്ചെന്ന് ഇറാൻ
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഈടാക്കിയ ടോൾ ഇനത്തിൽ ആദ്യമായി വരുമാനം ലഭിച്ചുവെന്ന് ഇറാൻ അറിയിച്ചു. ടോൾ വഴി ലഭിച്ച ആദ്യ ഗഡു രാജ്യത്തിന്റെ കേന്ദ്ര ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി പാർലമെന്റ് ഉപാധ്യക്ഷൻ ഹമീദ് റെസ ഹാജിബാബേയ് വ്യക്തമാക്കി. ഇറാനിലെ മറ്റ് മാധ്യമങ്ങളും ഈ വിവരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് ആഗോള ശ്രദ്ധ നേടുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്ന പ്രധാന ജലപാതയാണ് ഇത്. എന്നാൽ ഇസ്രയേൽ-യുഎസ് ആക്രമണങ്ങൾ ശക്തമായതിനെ തുടർന്ന് ഇറാൻ കടലിടുക്കിൽ നിയന്ത്രണം കടുപ്പിച്ചിരുന്നു.
ഇറാനുമായി സൗഹൃദ ബന്ധമുള്ള രാജ്യങ്ങളുടെ കപ്പലുകൾക്ക് മാത്രമാണ് കടന്നുപോകാൻ അനുമതി നൽകിയിരുന്നത്. ഇതോടെ കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞു. തുടർന്ന് ഈ ജലപാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കുന്നതിനുള്ള ബിൽ ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു.
ഇതിനിടെ വിലക്ക് ലംഘിച്ച് കടന്നുപോകാൻ ശ്രമിച്ച കപ്പലുകൾ പിടിച്ചെടുക്കുന്ന ദൃശ്യങ്ങളും ഇറാൻ പുറത്തുവിട്ടിരുന്നു.

