ചുട്ടുപഴുത്ത് കുവൈത്ത്, താപനില 52 ഡിഗ്രി

കുവൈത്തിൽ വേനൽക്കാലത്തിന്റെ പാരമ്യം ഓഗസ്റ്റ് 22 വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ സ്ഥിരീകരിച്ചു. ഇന്നലെ കുവൈത്തിലെ ജഹ്റയിൽ ഏറ്റവും കൂടിയ താപനിലയായ 52 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും താപനില 50 ഡിഗ്രി സെല്‍ഷ്യസ് ആണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജ്യം നിലവിൽ ‘താലിഅ് അൽ-മിർസാം’, ‘ജംറത്ത് അൽ-ഖായിസ്’ എന്നീ ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇത് കുവൈത്തിലെയും മേഖലയിലെയും വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ സമയങ്ങളാണെന്നും ഈ കാലയളവിലാണ് ഏറ്റവും ഉയർന്ന വാർഷിക താപനില രേഖപ്പെടുത്തുന്നതെന്നും റമദാൻ പറഞ്ഞു. ഓരോ വർഷവും ജൂലൈ 20 മുതൽ ഓഗസ്റ്റ് 22 വരെയുള്ള കാലയളവ് വർഷത്തിലെ ഏറ്റവും ചൂടേറിയ ദിവസങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ഈ കാലയളവിന് ശേഷം താപനില ക്രമേണ കുറയാൻ തുടങ്ങുമെന്നും വേനൽക്കാലത്തിന്റെ അവസാനവും ക്രമാനുഗതമായ തണുപ്പ് കാലത്തിന്റെ ആരംഭവും കുറിച്ചുകൊണ്ട് സുഹൈൽ നക്ഷത്രം പ്രത്യക്ഷപ്പെടുമെന്നും അദ്ദേഹം വിശദീകരിച്ചു.