ശബരിമല സ്വർണപ്പാളി വിവാദം; 200 പവനിലേറെ സ്വർണം കവർന്നതായി എസ്ഐടി കണ്ടെത്തൽ

പത്തനംതിട്ട: ശബരിമലയിൽ നിന്ന് 200 പവനിലേറെ സ്വർണം കൊള്ളയടിച്ചുവെന്നു എസ്ഐടിയുടെ കണ്ടെത്തൽ. രേഖകൾ പ്രകാരം 1999ൽ ഉണ്ടായിരുന്നത് 258 പവൻ സ്വർണം. എന്നാൽ നിലവിൽ 36 പവൻ മാത്രമാണെന്ന് എസ്ഐടി കണ്ടെത്തി.
ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. ഉണ്ണിക്കൃഷ്ണൻ പോറ്റി രണ്ട് തവണ കൊണ്ടുപോയതിനു പിന്നാലെയാണ് കുറവ് കാണുന്നത്. അവിടെ വെച്ച് മുഴുവനായോ ചെറിയ പാളികളായോ അയ്യപ്പഭക്തർക്ക് കച്ചവടം നടന്നേക്കാമെന്ന നിഗമനമാണ് നിലവിലുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്ത് അറസ്റ്റിലേയ്ക്ക് നീങ്ങും. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ പരിശോധന സന്നിധാനത്ത് ഇന്നും തുടരും.
പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് സന്നിധാനത്ത് ചേരും. പ്രത്യേക അന്വേഷണ സംഘത്തിലെ ശശിധരൻ ഉൾപ്പെടയുള്ളവർ നിലവിൽ സന്നിധാനത്തുണ്ട്. സംഘത്തലവൻ എച്ച്. വെങ്കിടേഷും യോഗത്തിൽ പങ്കെടുക്കും.