പട്ടയം അനുവദിച്ച ഭൂമി വാസയോഗ്യമല്ല”;ചെങ്ങറ മാതൃകയിൽ വീണ്ടും ഭൂസമരം
പത്തനംതിട്ട: ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്ത കുടുംബങ്ങൾ വർഷങ്ങൾക്കിപ്പുറം വീണ്ടും സമരരംഗത്ത്. കലഞ്ഞൂർ മാങ്കോട് പ്രദേശത്ത് 18 കുടുംബങ്ങൾ സർക്കാർ ഭൂമി കയ്യേറി കുടിൽ കെട്ടി പ്രതിഷേധം ആരംഭിച്ചു. സർക്കാർ പട്ടയം നൽകി നൽകിയ ഭൂമി വാസയോഗ്യമല്ലെന്ന പരാതിയോടെയാണ് നടപടി.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സ്വകാര്യ വ്യക്തിക്ക് പാട്ടത്തിന് നൽകിയിരുന്ന സർക്കാർ ഭൂമിയിൽ കുടുംബങ്ങൾ കുടിൽ കെട്ടി താമസം തുടങ്ങിയത്. വാസയോഗ്യമായ ഭൂമി പട്ടയമായി നൽകണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബലപ്രയോഗത്തിലൂടെ ഒഴിപ്പിക്കാൻ ശ്രമിച്ചാൽ ജീവനൊടുക്കുമെന്നും സമരക്കാർ മുന്നറിയിപ്പ് നൽകി. തഹസിൽദാറും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.

