വനിതാ സംവരണ ബിൽ; ശക്തമായി എതിർത്ത് പ്രതിപക്ഷം
ഡൽഹി: വനിതാ സംവരണ ഭേദഗതിയും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകളും അവതരിപ്പിച്ചതിനെ തുടർന്ന് ലോക്സഭയിൽ കടുത്ത പ്രതിഷേധം. ഭരണപക്ഷം ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയതോടെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർപ്പ് രേഖപ്പെടുത്തി. സഭാ ചട്ടങ്ങൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രി മുന്നറിയിപ്പ് നൽകി.
പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ വനിതാ സംവരണ ബിൽ അവതരണത്തിന് അനുമതി ലഭിച്ചു. 207 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 126 പേർ എതിർത്തു. ഇതോടെ ബിൽ സഭയിൽ മുന്നേറി.
അന്തരിച്ച ഗായിക ആശാ ഭോസ്ലെയ്ക്കും മുൻ അംഗങ്ങൾക്കും ആദരാഞ്ജലി അർപ്പിച്ചാണ് സഭാ നടപടികൾ ആരംഭിച്ചത്. ബില്ലിനെതിരെ കെ.സി. വേണുഗോപാൽ എംപി ശക്തമായി രംഗത്തെത്തി. ഫെഡറൽ തത്വത്തിന് വിരുദ്ധമായ നടപടിയാണെന്നും ഭരണഘടനയെ ബാധിക്കുന്ന നീക്കമാണെന്നും അദ്ദേഹം ആരോപിച്ചു.
മുസ്ലീം വനിതകൾക്കും സംവരണം നൽകണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടപ്പോൾ മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രി മറുപടി നൽകി. മണ്ഡല പുനർനിർണയത്തിലും പ്രതിപക്ഷം കടുത്ത എതിർപ്പ് രേഖപ്പെടുത്തി.
ജനഗണനയ്ക്ക് ശേഷമേ മണ്ഡല പുനർനിർണയം നടത്താവൂവെന്നും ബിൽ പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അതേസമയം ഭരണഘടനാനുസൃതമായിട്ടാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

