തൃശൂർ പൂരം: വെടിക്കെട്ട് ഒഴിവാക്കി ആചാരങ്ങൾ മാത്രം
തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷമായി മാത്രം നടത്താൻ തീരുമാനം. തൃശൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. മന്ത്രിമാരും പാറമേക്കാവ് ദേവസ്വം, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.
കുടമാറ്റം ചെറിയ രീതിയില്‍ നടത്തും. പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകള്‍ വീതം പങ്കെടുക്കും. കുടകളുടെ എണ്ണവും കുറയ്ക്കും. കുടമാറ്റം 15 മിനിറ്റായി ചുരുക്കാനാണ് തീരുമാനം. വെടിക്കെട്ടിന് പകരമായി ആചാരത്തിന്റെ ഭാഗമായി ഒരു കതിന മാത്രം പൊട്ടിക്കും. മേളത്തില്‍ മാറ്റമുണ്ടാകില്ല.
അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ലൈസന്‍സ് ഉടമ സതീഷ് വെന്റിലേറ്ററില്‍ തുടരുന്നു.
മരണപ്പെട്ടവരില്‍ എട്ട് പേരുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്കി. തിരിച്ചറിയാനാകാത്ത ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവയില്‍നിന്ന് ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

