ഇന്ധന വില വർധന: അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ
ഡൽഹി: അന്താരാഷ്ട്ര റൂട്ടുകളിലെ സാമ്പത്തിക സമ്മർദം ഉയർന്ന സാഹചര്യത്തിൽ ജൂലൈ വരെ അന്താരാഷ്ട്ര വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് എയർ ഇന്ത്യ. വ്യോമയാന ടർബൈൻ ഇന്ധനവിലയിലെ കുത്തനെയുള്ള വർധനയും നിലവിലെ വ്യോമാതിർത്തി നിയന്ത്രണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് കമ്പനി വിശദീകരണം.
ജൂൺ-ജൂലൈ മാസങ്ങളിലെ സർവീസ് ഷെഡ്യൂളുകൾ കുറയ്ക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ വ്യക്തമാക്കി.
പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥയെ തുടർന്ന് നിരവധി രാജ്യങ്ങൾ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ദീർഘദൂര റൂട്ടുകൾ ഉപയോഗിക്കാൻ എയർ ഇന്ത്യ നിർബന്ധിതരായി. ഇതുമൂലം ഇന്ധന ഉപഭോഗവും പ്രവർത്തന ചെലവും കുത്തനെ വർധിച്ചുവെന്നാണ് വിലയിരുത്തൽ.
ഏപ്രിൽ, മെയ് മാസങ്ങളിലേയും ചില അന്താരാഷ്ട്ര സർവീസുകൾ കമ്പനി നേരത്തെ തന്നെ വെട്ടിക്കുറച്ചിരുന്നു. നിലവിലെ സാഹചര്യം വ്യോമയാന മേഖലയെ ആകെ ബാധിക്കുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. 2026 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് 22,000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

