വയോധികയ്ക്ക് നേരെ അധിക്ഷേപവും വധഭീഷണിയും; യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ പരാതി: പ്രതിഷേധം ശക്തം
കൊച്ചി : മുളന്തുരുത്തി പുളിക്കമാലിയിൽ ഹൃദ്രോഗിയായ 72 വയസ്സുകാരിയെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുകയും മകനെതിരെ വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൽ പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകനും യൂണിയൻ തൊഴിലാളിയുമായ വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് വയോധികയുടെ കുടുംബം രംഗത്തെത്തി.
കുടുംബപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ രാത്രികാലങ്ങളിൽ മാരകായുധങ്ങളുമായി വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുന്നതായി പരാതിയിൽ പറയുന്നു. ആരോപണവിധേയന്റെ രാഷ്ട്രീയ പശ്ചാത്തലം കാരണം പ്രാദേശിക പോലീസ് നടപടിയെടുക്കുന്നില്ലെന്ന ആശങ്കയും കുടുംബം ഉന്നയിക്കുന്നു.
ഇതോടെ കുടുംബം പോലീസ് ഉന്നത അധികാരികൾക്കും വനിതാ കമ്മീഷനും വയോജന കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. മുൻപ് നൽകിയ പരാതികളിൽ നടപടിയുണ്ടായില്ലെന്നും അതാണ് വീണ്ടും ഭീഷണിയും അതിക്രമവും ആവർത്തിക്കാൻ കാരണമായതെന്നും മകൻ ആരോപിക്കുന്നു.
വയോധികയെ പൊതുവേദിയിൽ അപമാനിച്ച സംഭവത്തിലും ഭീഷണിപ്പെടുത്തിയതിലും വ്യക്തിക്കെതിരെ പാർട്ടിക്കുള്ളിലും നിയമപരമായും കർശന നടപടി വേണമെന്ന ആവശ്യം മനുഷ്യാവകാശ പ്രവർത്തകരും ഉന്നയിച്ചു.

