ഹോർമൂസ് കടലിടുക്ക് പൂർണമായി തുറന്നിട്ടില്ല; നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക
ടെഹ്റാൻ: അമേരിക്ക–ഇറാൻ സമാധാന കരാർ പ്രാബല്യത്തിൽ വന്നിട്ടും ലോക വ്യാപാരത്തിന് നിർണായകമായ ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം ഇതുവരെ പൂർണമായും സാധാരണ നിലയിലായിട്ടില്ല. നിലവിൽ ഭൂരിഭാഗം കപ്പലുകളും ഒമാൻ തീരദേശ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇതിനിടെ ഇറാനുമേലുള്ള നാവിക ഉപരോധം ഔദ്യോഗികമായി പിൻവലിച്ചതായി അമേരിക്കൻ സൈനിക വിഭാഗം അറിയിച്ചു. മേഖലയിലെ നിയന്ത്രണ നടപടികൾ അവസാനിപ്പിച്ച് സാധാരണ സമുദ്ര സുരക്ഷാ നിരീക്ഷണ സംവിധാനത്തിലേക്ക് മടങ്ങിയതായും അമേരിക്ക വ്യക്തമാക്കി.
എന്നാൽ സമാധാന കരാർ നിലവിൽ വന്ന ശേഷവും ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിൽ വലിയ വർധനയുണ്ടായിട്ടില്ലെന്നാണ് സമുദ്ര ഗതാഗത നിരീക്ഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായ നിലയിലാണ് ഇപ്പോഴും ഗതാഗതം തുടരുന്നത്. ഇറാൻ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി മാത്രമാണ് നീക്കിവരുന്നതെന്നാണ് വിലയിരുത്തൽ.
അതേസമയം, കഴിഞ്ഞ ഒരു മാസത്തെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ന് കൂടുതൽ കപ്പലുകൾ ഹോർമൂസ് വഴി കടന്നുപോകുന്നുണ്ടെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്ത 30 ദിവസത്തിനുള്ളിൽ കടലിടുക്കിലെ ഗതാഗതം പൂർണമായും സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷ.
സുരക്ഷാ സാഹചര്യത്തിലും പുരോഗതി രേഖപ്പെടുത്തിയിട്ടുണ്ട്. ഹോർമൂസ് മേഖലയിലെ അപകടസാധ്യതാ മുന്നറിയിപ്പ് നില യുകെയിലെ സമുദ്ര സുരക്ഷാ ഏജൻസികൾ “ക്രിട്ടിക്കൽ” വിഭാഗത്തിൽ നിന്ന് “സബ്സ്റ്റാൻഷ്യൽ” വിഭാഗത്തിലേക്ക് താഴ്ത്തി. അമേരിക്ക നാവിക ഉപരോധം പിൻവലിച്ചതും മേഖലയിലെ സംഘർഷാവസ്ഥ കുറയുന്നതും ഇതിന് പ്രധാന കാരണമായാണ് വിലയിരുത്തപ്പെടുന്നത്.
ലോക എണ്ണവ്യാപാരത്തിന്റെ പ്രധാന കവാടങ്ങളിലൊന്നായ ഹോർമൂസ് കടലിടുക്ക് പൂർണമായി തുറക്കുന്നത് ആഗോള ഊർജ വിപണിക്കും അന്താരാഷ്ട്ര ചരക്ക് ഗതാഗതത്തിനും വലിയ ആശ്വാസമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

