നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ അപ്പീൽ ഹൈക്കോടതി മാറ്റി, മെമ്മറി കാർഡ് ചോർച്ചയിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. കേസിൽ വാദം നടത്താൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് നടപടി.
സുനിൽ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം എന്നിവരടക്കമുള്ള പ്രതികളാണ് അപ്പീലുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിൽ പ്രത്യേക കോടതി പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. അതേസമയം, ശിക്ഷയുടെ കാലാവധി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
ഇതിനിടെ, കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയും ശ്രദ്ധ നേടുകയാണ്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി പരിശോധിക്കപ്പെട്ട സംഭവത്തിൽ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.
കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും, അതിന് പിന്നിലുള്ളവരെ കണ്ടെത്തേണ്ടതുണ്ടെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക വൃന്ദ ഗ്രോവർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
2024-ൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ തൃപ്തികരമല്ലെന്നാണ് അതിജീവിതയുടെ നിലപാട്. മെമ്മറി കാർഡ് മൂന്ന് കോടതികളിലായി നാല് തവണ അനധികൃതമായി പരിശോധിക്കപ്പെട്ടതായി കണ്ടെത്തിയിട്ടും, ഇതിന് പിന്നിലെ ഉദ്ദേശ്യമോ ഉത്തരവാദികളോ സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടന്നില്ലെന്നാണ് ആരോപണം.
ജില്ലാ കോടതിയിലെ ഒരു ജീവനക്കാരന്റെ കൈവശം മെമ്മറി കാർഡ് മാസങ്ങളോളം ഉണ്ടായിരുന്നുവെന്നും, തെളിവുകൾ പരിശോധിച്ച മൊബൈൽ ഫോൺ നശിപ്പിച്ചെന്ന മൊഴിയുണ്ടായിട്ടും കൂടുതൽ അന്വേഷണം നടന്നില്ലെന്നും ഹർജിയിൽ പറയുന്നു. സൈബർ, ഫോറൻസിക് വിദഗ്ധരുടെ സേവനം പോലും അന്വേഷണത്തിൽ ഉപയോഗിച്ചില്ലെന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു.
അന്വേഷണ റിപ്പോർട്ടും സാക്ഷിമൊഴികളും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും, റിപ്പോർട്ട് റദ്ദാക്കി കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് പുനരന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സൈബർ, ഫോറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക സംഘമാണ് രൂപീകരിക്കേണ്ടതെന്നും അതിജീവിത ആവശ്യപ്പെടുന്നു. പ്രതികളുടെ അപ്പീലും അതിജീവിതയുടെ പുനരന്വേഷണ ഹർജിയും കേസിന്റെ തുടർനടപടികളിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

