Latest News

വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രി; സുരേഷ് ഗോപി

 വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രി; സുരേഷ് ഗോപി

കല്‍പ്പറ്റ: വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസിനെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ കേന്ദ്രമന്ത്രിയാക്കി കൊണ്ടുവരുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിങ്ങള്‍ അനുഗ്രഹിച്ചാല്‍ വയനാട് എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇവിടെ നിന്ന് തിരഞ്ഞെടുക്കുന്നയാള്‍ വെറും എംപിയായി ഒതുങ്ങേണ്ട ആളാവരുതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. കമ്പളക്കാട് നവ്യ ഹരിദാസിന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാട്ടില്‍ നവ്യയെ ജയിപ്പിച്ചാല്‍ കേന്ദ്ര മന്ത്രിയാക്കുന്ന കാര്യം താന്‍ ഏറ്റുവെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇത്തവണ വയനാട് നിന്നും അയക്കുന്നത് ഒരു എംപിയായി ഒതുങ്ങുന്ന ആളെയാകരുത്. മറിച്ച് കേന്ദ്ര മന്ത്രിയാകാന്‍ സാധ്യതയുള്ള ഒരു വ്യക്തിയെ ആയിരിക്കണം. അതിന് വേണ്ടി ഡല്‍ഹിയില്‍ പോരാട്ടം നടത്തുന്നത് താനായിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂരിലെ തന്റെ വിജയത്തെ ട്രംപിന്റെ വിജയത്തോട് ചേര്‍ത്തുവെച്ച് സുരേഷ് ഗോപി. പൂരം കലക്കിയാണോ ട്രംപ് ജയിച്ചതെന്ന് സുരേഷ് ഗോപി ചോദിച്ചു. എല്ലാത്തിനേയും ആ മട്ടില്‍ കാണുന്ന പ്രതിപക്ഷമാണ് ഇന്ത്യയില്‍. തങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശ്ശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. ചിലര്‍ പറയുന്നത് പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല, അങ്ങനെയാണെങ്കില്‍ ട്രംപ് ഏതൊക്കെ പൂരം കലക്കിയാണ് ജയിച്ചത്. കേരള പൊലീസിനെ കേസെടുക്കാന്‍ അങ്ങോട്ടേക്ക് അയക്കൂവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിക്ക് മുമ്പ് സംസാരിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ വാവര് സ്വാമിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായിരുന്നു. പതിനെട്ടാം പടിക്ക് താഴെ ഒരു ചങ്ങാതി ഇരുപ്പുണ്ട്, നാളെ അതും വഖഫ് ആണെന്ന് പറഞ്ഞ് വരുമെന്നായിരുന്നു ​ഗോപാലകൃഷ്ണൻ്റെ പരാമർശം. വഖഫ് ഭേദ​ഗതി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിശദീകരണം എന്ന നിലയിലായിരുന്നു ബി ​ഗോപാലകൃഷ്ണൻ്റെ പരാമ‍ർശം. ‘ശബരിമല അയ്യപ്പൻ്റെ ഭൂമി നാളെ വഖഫ് ആണെന്ന് പറയില്ലെ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട്. അയ്യപ്പന് താഴെ. അയ്യപ്പൻ പതിനെട്ട് പടിയുടെ മുകളിൽ. പതിനെട്ടു പടിയുടെ അടിയിൽ വേറൊരു ചങ്ങാതി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിൻ്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടുത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലെ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്’ എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes