മലാപ്പറമ്പ് പെൺവാണിഭം; നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു

കോഴിക്കോട് മലാപ്പറമ്പ് പെൺവാണിഭ സംഘത്തിന്റെ നടത്തിപ്പുകാരിയുമായി അടുത്ത ബന്ധമുള്ള രണ്ട് പൊലീസ് ഡ്രൈവർമാരെ പ്രതി ചേർത്തു. പൊലീസ് ഡ്രൈവർമാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് പ്രതി ചേർത്തത്. ഇതുസംബന്ധിച്ച റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചു.
രണ്ടു പൊലീസുകാർക്ക് നടത്തിപ്പുകാരി ബിന്ദുവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. സാമ്പത്തിക ഇടപാടും മറ്റു ഇടപാടുകളും ഇവർക്കുള്ളതായാണ് വിവരം. നടത്തിപ്പുകാരുടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം പരിശോധിക്കുകയും ചെയ്തിരുന്നു. ഫോൺ റെക്കോർഡ് പരിശോധിക്കാനുള്ള നടപടിയും ആരംഭിച്ചിരുന്നു. ഫോൺ പരിശോധിച്ചാൽ മാത്രമേ ഇനിയും എത്രപേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാകു. രണ്ടു ദിവസം മുൻപാണ് അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു ,ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉൾപ്പെടെ 9 പേരെയായിരുന്നു അന്ന് അറസ്റ്റ് ചെയ്തിരുന്നത്.
അതേസമയം, കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പാര്‍ട്ട്മെന്റ് രണ്ട് വര്‍ഷം മുമ്പാണ് ബഹ്റൈന്‍ ഫുട്ബോള്‍ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് എന്ന് പരിചയപ്പെടുത്തിയ ബാലുശേരി സ്വദേശിയാണ് വാടകയ്ക്കെടുത്തത്. ഇയാളുടെ നേതൃത്വത്തിലാണ് ഇവിടെ പെണ്‍വാണിഭ സംഘം പ്രവർത്തിച്ചിരുന്നത്.