ചെന്നിത്തല നവോദയ സ്കൂളിൽ റാഗിംഗ്; എട്ടാം ക്ലാസ്സ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റു

ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ വിളിച്ച് ചോദ്യം ചെയ്ത ശേഷം മർദിച്ചതായി പ്ലസ് വൺ ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പരാതി ഉയർന്നു. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി അടിസ്ഥാനമാക്കി മാന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറു വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു. റാഗിങിനിടെ മർദനമേറ്റ് മകൻ ബോധരഹിതനായിട്ടും സമയത്ത് ചികിത്സ നൽകാതിരുന്നുവെന്നും സ്കൂളിൽ എത്തിയപ്പോൾ മാത്രമാണ് സംഭവത്തെക്കുറിച്ച് അറിയാനായതെന്നും രക്ഷിതാക്കൾ ആരോപിച്ചു. എന്നാൽ റാഗിങ് നടന്നില്ലെന്നും ഉടൻതന്നെ ആവശ്യമായ നടപടി എടുത്തുവെന്നും സ്കൂൾ അധികൃതർ വിശദീകരിച്ചു
മാവേലിക്കര ഭരണിക്കാവ് സ്വദേശിയായ വിദ്യാർത്ഥിയെയാണ് റാഗിങിനിടെ മർദിച്ചതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിക്ക് പ്ലസ് വൺ വിദ്യാർത്ഥികൾ വിളിക്കുന്നുവെന്നു പറഞ്ഞ് പത്താം ക്ലാസ് വിദ്യാർത്ഥിയിലൂടെയാണ് ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയതെന്നു കുട്ടി പൊലീസിന് മൊഴി നൽകി. മുറിയിലെത്തിയതോടെ സീനിയർ വിദ്യാർത്ഥികൾ കർശനമായി ചോദ്യം ചെയ്തു, തുടർന്ന് മർദിച്ചു എന്നും കുട്ടി പറഞ്ഞു. ഇതിനുമുന്‍പും സ്കൂളിൽ ഇത്തരത്തിലുള്ള റാഗിങ് സംഭവിച്ചിട്ടുണ്ടെന്നും, തന്റെ സുഹൃത്തുക്കൾക്കും ഇത്തരത്തിൽ മർദനമേറ്റ അനുഭവമുണ്ടെന്നും കുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.