ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനുമേലുള്ള ആക്രമണം തുടരും. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തകർക്കുമെന്നും നെതന്യാഹു പറഞ്ഞു. ഇതുവരെ150ൽ അധികം കേന്ദ്രങ്ങളിൽ തങ്ങൾ ആക്രമണം നടത്തിയെന്ന് ഐഡിഎഫും അറിയിച്ചു.
ടെൽ അവീവിലും, ജെറുസലേമിലും ഇറാന്റെ ആക്രമണം നടന്നു. 7 സൈനികർക്ക് പരുക്കേറ്റെന്നും ഐഡിഎഫ് അറിയിച്ചു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് യുകെ ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
സംഘർഷം രൂക്ഷമായതോടെ ഇസ്രയേൽ പ്രധാനനേതാക്കളെ ഇതിനോടകം ബങ്കറുകളിലേക്ക് മാറ്റി. ഇറാൻ മിസൈൽ ആക്രമണം നിർത്തിയില്ലെങ്കിൽ ഗുരുതരപ്രത്യാഘാതമുണ്ടാകുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ് നൽകി. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യുഎൻ സെക്യൂരിറ്റി കൗൺസിൽ അടിയന്തരയോഗം ചേർന്നു. എന്ത് വിലകൊടുത്തും ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർലോ ആവശ്യപ്പെട്ടു.