നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനഘട്ടത്തിലേക്ക്; പ്രധാനനേതാക്കൾ മണ്ഡലത്തിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനഘട്ടത്തിലേക്ക്. പരസ്യപ്രചാരണം ഒരു ദിവസം കൂടെ മാത്രം ബാക്കി നിൽക്കെ മൂന്നു മുന്നണികളിലെും പ്രധാനനേതാക്കൾ മണ്ഡലത്തിൽ തുടരുകയാണ്. ആര്യാടൻ ഷൗക്കത്തിനായി പ്രിയങ്കാഗാന്ധിയും. എം സ്വരാജിനായി മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണം നടത്തി. പിവി അൻവറിനായി തൃണമൂൽ എംപി യൂസഫ് പത്താനും പ്രചാരണം നടത്തി. എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജിന്റെ പ്രചാരണത്തിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെയുള്ളർ നിലമ്പൂരിലുണ്ട്.
നിലമ്പൂരിൽ പി.വി. അൻവർ കരുത്ത് തെളിയിക്കുമെന്ന് തൃണമൂൽ എംപി യൂസഫ് പത്താൻ. പി വി അൻവർ കൊടുംവഞ്ചകനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. രാഷ്ട്രീയം പറയാതെ, എൽഡിഎഫ് പച്ചവർഗീയത പറയുന്നുവെന്ന് വി.ഡി.സതീശൻ വിമർശിച്ചു. എൽഡിഎഫും യുഡിഎഫും വർഗീയ പ്രീണനം നടത്തുന്നുവെന്ന് രാജീവ് ചന്ദ്രശേഖകർ ആരോപിച്ചു.
സംസ്ഥാനത്ത് ഒരു മാറ്റം കൊണ്ടുവരേണ്ടതുണ്ട്. അതിനുള്ള ആദ്യ അവസരമാണ് ഈ തിരഞ്ഞെടുപ്പെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ഈ പെൻഷൻ പോലും രാഷ്ട്രീയവൽക്കരിച്ചു. ആശാവർക്കർമാരുടെ വേതനം ഇതൊന്നും രാഷ്ട്രീയവൽക്കരിക്കപ്പെട്ടു കൂടാ. ഈ തിരഞ്ഞെടുപ്പ് ഒരു സന്ദേശമാകണം. ആര്യടൻ ഷൗക്കത്തിനെ വിജയിപ്പിക്കുകയാണെങ്കിൽ എംപി എന്ന നിലയിൽ എന്റെ പ്രവർത്തനവും സുഗമമാകുമെന്ന് പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
നിലമ്പൂരിൽ അൻവറിന് വലിയ ജനപിന്തുണയുണ്ടെന്നും നിലമ്പൂരിലെ ജനങ്ങൾക്കായി ഒത്തിരി കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. അത് തനിക്ക് അറിയാം അത് കൊണ്ട് ഈ ജനകൂട്ടം പ്രതീക്ഷിച്ചിരുന്നുവെന്ന് യൂസഫ് പത്താൻ പറഞ്ഞു.