സർക്കാരിനെതിരെ സമസ്ത ; സംസ്ഥാന വ്യാപക പ്രക്ഷോഭം

സംസ്ഥാനത്തെ സ്കൂൾ സമയമാറ്റത്തിൽ സർക്കാരിന് എതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി സമസ്ത. സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനാണ് തീരുമാനം. സർക്കാറിന് നൽകിയ പരാതി പരിഗണിക്കാത്തതിനെ തുടർന്നാണ് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്.
സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധിച്ചാണ് സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ സമരപ്രഖ്യാപനം നടത്തിയത്. ആഗസ്റ്റ് അഞ്ചിന് കളക്ടറേറ്റുകൾക്ക് മുമ്പിൽ ധർണ്ണാ സമരം നടത്താനും സെപ്റ്റംബർ 30ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്താനുമാണ് തീരുമാനം. സമീപകാലത്ത് ഒന്നും ഇല്ലാത്ത വിധം സംസ്ഥാന സർക്കാരിന് എതിരെ സമസ്ത നേരിട്ട് സമരത്തിന് ഇറങ്ങുകയാണ്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ വിഷയും ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും, വകുപ്പ് മന്ത്രിക്കും കത്ത് നൽകിയെങ്കിലും അത് പരിഗണിക്കാതെ വന്ന പശ്ചാത്തലത്തിലാണ് പ്രത്യക്ഷസമരവുമായി സമസ്ത രംഗത്ത് എത്തിയിരിക്കുന്നത്.
സര്ക്കാര് തീരുമാനത്തിനെതിരായ സമസ്തയുടെ സമരം ന്യായമാണെന്നും ,ലീഗ് കൂടിയാലോചിച്ചു നിലപാട് രൂപീകരിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. സമയമാറ്റം പതിനൊന്നായിരം മദ്രസകളെയും,12 ലക്ഷം വിദ്യാർത്ഥികളെയും ബാധിക്കുന്നുണ്ടെന്നാണ് സമസ്തയുടെ ആരോപണം. വിഷയത്തിൽ സർക്കാർ പുനഃപരിശോധന നടത്തണമെന്നും, തീരുമാനത്തിൽ നിന്ന് പിന്മാറണം എന്നുമാണ് സമസ്തയുടെ ആവശ്യം.