‘എല്ലാം നല്ലതിന്’; ICC നടപടിക്ക് പിന്നാലെ പ്രതികരണവുമായി സിറാജ്

അഡലെയ്ഡിലെ പിങ്ക് ബോള്‍ ടെസ്റ്റിനിടെ ഓസീസ് ബാറ്റര്‍ ട്രാവിസ് ഹെഡുമായി വാക്കുതര്‍ക്കം നടന്ന സംഭവത്തില്‍ ഐസിസി നടപടി സ്വീകരിച്ചതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഇന്ത്യയ്ക്ക് ഭീഷണി സൃഷ്ടിച്ച് മുന്നോട്ടുപോവുകയായിരുന്ന ഹെഡിനെ സിറാജ് പുറത്താക്കിയതിന് പിന്നാലെയാണ് ഇരുതാരങ്ങളും ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റമുണ്ടായത്. സംഭവം വിവാദമായതോടെ ഇരുതാരങ്ങള്‍ക്കും ഡീമെറിറ്റ് പോയിന്റ് നല്‍കിയ ഐസിസി സിറാജിന് മാത്രം മാച്ച് ഫീയുടെ 20 ശതമാനവും പിഴ ഏര്‍പ്പെടുത്തിയിരുന്നു.
ബ്രിസ്‌ബെയ്‌നില്‍ ഡിസംബര്‍ 14ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് നടപടി ലഭിച്ചതില്‍ സിറാജ് പ്രതികരിച്ചത്. ഐസിസിയുടെ നടപടിയെ കുറിച്ച് ഇന്ത്യന്‍ പേസര്‍ പോസിറ്റീവായാണ് സംസാരിച്ചതെന്നാണ് ഓസീസ് മാധ്യമമായ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിസി നടപടിയെകുറിച്ചുള്ള ചോദ്യത്തിന് ‘എല്ലാം നല്ലതാണ്’ എന്നായിരുന്നു സിറാജ് മറുപടി പറഞ്ഞത്. ഐസിസി പിഴയിട്ടതില്‍ വിഷമമുണ്ടോയെന്ന ചോദ്യത്തിന് ഞാനിപ്പോള്‍ ജിമ്മില്‍ പോകുന്നുവെന്ന് പറഞ്ഞ് സിറാജ് വിഷയം തള്ളിക്കളയുകയാണ് ചെയ്തത്.
അഡലെയ്ഡ് ടെസ്റ്റിനിടെ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടി ഓസീസ് ബാറ്റിങ്ങിന്റെ നെടുംതൂണായി മാറിയ ട്രാവിസ് ഹെഡിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കിയതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. 141 പന്തിൽ 140 റൺസ് നേടിയ ട്രാവിസ് ഹെഡിനെ കിടിലൻ ഇൻസ്വിങ് യോർക്കറിലൂടെ പുറത്താക്കിയ ശേഷമുള്ള സിറാജിന്റെ ആവേശകരമായ ആഘോഷം വിവാദമായിരുന്നു.
ആഘോഷത്തിനിടെ ട്രാവിസ് ഹെഡിനോട് ഡ്രസ്സിംഗ് റൂമിലേക്ക് പോകാൻ മുഹമ്മദ് സിറാജ് കൈചൂണ്ടി കാണിക്കുകയും ചെയ്തു. മറുപടിയായി വാക്കുകൾ കൊണ്ട് ട്രാവിസ് ഹെഡ് പ്രതികരിച്ചതോടെ രംഗം കൊഴുക്കുകയായിരുന്നു. ഹെഡിനെ സ്ലെഡ്ജ് ചെയ്ത മുഹമ്മദ് സിറാജിനെ നോക്കി ഓസീസ് ആരാധകര്‍ കൂവിവിളിക്കുകയും ചെയ്തിരുന്നു.