Latest News

വിവാദങ്ങൾക്കിടയിൽ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങൾ

 വിവാദങ്ങൾക്കിടയിൽ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: വിവാദങ്ങൾക്കിടെ അരിമ്പ്ര മനങ്ങറ്റ ജുമാമസ്ജിദ് ഖാസിയായി പാണക്കാട് സാദിഖലി തങ്ങൾ ചുമതലയേറ്റു. സാദിഖലി തങ്ങൾക്ക് ഖാസി സ്ഥാനം വഹിക്കാനുള്ള പാണ്ഡിത്യമില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ വിമർശനം വിവാദമായതിന് പിന്നാലെയായിരുന്നു സാദിഖലി തങ്ങൾ ചുമതലയേറ്റെടുത്തത്.

പാണക്കാട് ഉമറലി തങ്ങളും ഹൈദരലി തങ്ങളുമായിരുന്നു നേരത്തെ മനങ്ങറ്റ മഹല്ല് ഖാസിമാർ. മഹല്ല് കമ്മിറ്റിയാണ് ഖാസിയായി സാദിഖലി തങ്ങളെ നിശ്ചയിച്ചത്. ഉമർ ഫൈസി മുക്കത്തിൻ്റെ പരാമർശം വിവാദമായതിന് പിന്നാലെ കൂടിയാണ് ഒരു മഹല്ലിന്റെ കൂടി ഖാസി സ്ഥാനം സാദിഖലി തങ്ങൾ ഏറ്റടുത്തത്.

മുസ്ലിം മഹല്ലുകൾ നിയന്ത്രിക്കേണ്ടത് മത പണ്ഡിതന്മാർ ആയിരിക്കണമെന്നും ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യമെന്നും ഉമർ ഫെെസി മുക്കം നേരത്തെ പറഞ്ഞിരുന്നു. കിതാബ് നോക്കി വായിക്കാൻ പറ്റുന്നവരാവണം ഖാസി ആവേണ്ടത്. ചില രാഷ്ട്രീയക്കാർക്കാണ് ഇതിൽ താത്പര്യം. വിവരമില്ലെങ്കിലും ഖാസി ആവണം എന്നാണ് നിലപാട്. ഖാസി ആക്കാൻ കുറേ രാഷ്ട്രീയക്കാരും തയ്യാറാണ്. ഇതിനൊക്കെ ഒരു നിയമമുണ്ട്, അതിര് വിട്ട് പോവുകയാണ്. ഇത്തരം വിഷയങ്ങളിൽ പരിഹാരമായില്ലെങ്കിൽ ജനങ്ങളോട് ‌ തുറന്നു പറയും. പേടിച്ചിട്ടല്ല പറയാത്തത്. ജനങ്ങളിൽ വിവരം ഇല്ലാത്തവർ അധികം ആവുമ്പോൾ അവരിൽ കുഴപ്പം ഉണ്ടാക്കേണ്ട എന്ന് കരുതിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാദിഖലി തങ്ങൾ രൂപീകരിച്ച ഖാസി ഫൗണ്ടേഷനെതിരെയും ഉമർ ഫൈസി രംഗത്തെത്തിയിരുന്നു.

സിഐസി(കോഡിനേഷൻ ഓഫ് ഇസ്‌ലാമിക്‌ കോളേജസ്) വിഷയത്തിൽ സമസ്തയെ വെല്ലുവിളിച്ച് വേറെ സംഘടനകൾ ഉണ്ടാക്കുന്നുവെന്നും കരുതിയിരിക്കുന്നത് നല്ലതാണെന്നും ഉമർ ഫൈസി മുക്കം ഓ‍ർമപ്പെടുത്തി. ഖാസി ഫൗണ്ടേഷന്റെ അർത്ഥം എന്താണെന്ന് ചോദിച്ച അദ്ദേഹം സഹകരിച്ച് പോകുന്നതാണ് എല്ലാവർക്കും നല്ലതെന്നും കൂട്ടിച്ചേ‍ർത്തു. പരാമർശം സമസ്തയില്‍ പരസ്യ പോരിനും കാരണമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes