ഇറാൻ ടാങ്കറുകൾക്ക് നേരെ വീണ്ടും യുഎസ് ആക്രമണം
ടെഹ്‌റാൻ: വെടിനിർത്തൽ കരാർ വീണ്ടും ലംഘിച്ചെന്ന ആരോപണവുമായി യുഎസും ഇറാനും രംഗത്ത്. ഹോർമുസ് കടലിടുക്കിൽ രണ്ട് ഇറാനിയൻ കപ്പലുകൾക്ക് നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയതായി ഇറാൻ ആരോപിച്ചു. അതേസമയം, മൂന്ന് യുഎസ് നാവിക കപ്പലുകളെ ലക്ഷ്യമിട്ട് നീങ്ങിയ ഇറാനിയൻ ആക്രമണകാരികളെ അമേരിക്കൻ സൈന്യം തകർത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
ഇറാൻ ഉടൻ കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ജാസ്കിന് സമീപം ഇറാൻ തീരത്ത് നിന്ന് ഹോർമുസിലേക്ക് പോകുകയായിരുന്ന എണ്ണ ടാങ്കറിനെയും ഫുജൈറയ്ക്ക് സമീപം കടലിടുക്കിലേക്ക് പ്രവേശിച്ച മറ്റൊരു കപ്പലിനെയും യുഎസ് ലക്ഷ്യമിട്ടതായും ഇറാൻ ആരോപിച്ചു. രണ്ട് യുഎസ് ഡ്രോണുകൾ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെട്ടു.
“കോപാകുലനായ സിംഹത്തെ കണ്ട് ചിരിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്” എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായീൽ ബഖായ് മുന്നറിയിപ്പ് നൽകി. ആക്രമണങ്ങൾ അവസാനിപ്പിച്ചതായി യുഎസ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ സംഘർഷാരോപണങ്ങൾ ഉയരുന്നത്.
ആറ് ചെറിയ ഇറാനിയൻ കപ്പലുകൾ കൂടി യുഎസ് സേനയുടെ ആക്രമണത്തിൽ മുങ്ങിയെന്നാണ് അമേരിക്കയുടെ അവകാശവാദം. എന്നാൽ ഒരു കപ്പലും മുങ്ങിയിട്ടില്ലെന്ന് ഇറാൻ തിരിച്ചടിച്ചു.

