ടിവികെയ്ക്ക് 118 എംഎൽഎമാരുടെ പിന്തുണ; തമിഴ്നാട്ടിൽ അധികാരമേൽക്കാൻ വിജയ്
തമിഴക വെട്രി കഴകത്തിന് സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 എംഎൽഎമാരുടെ പിന്തുണ ലഭിച്ചതോടെ വിജയ് നാളെ തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് ചടങ്ങ് നടക്കുക. ചടങ്ങിൽ കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുന ഖാർഗെയും, രാഹുൽ ഗാന്ധിയും പങ്കെടുക്കുമെന്നാണ് വിവരം.
കോൺഗ്രസിനൊപ്പം ഇടതുപാർട്ടികളും വിസികെയും ടിവികെയ്ക്ക് പിന്തുണ നൽകിയതോടെയാണ് സർക്കാർ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷത്തിലെത്തിയത്. കോൺഗ്രസിൽ നിന്ന് അഞ്ച് എംഎൽഎമാരും, വിസികെ, സിപിഎം, സിപിഐ പാർട്ടികളിൽ നിന്ന് രണ്ട് പേർ വീതവും പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ 118 എംഎൽഎമാരുടെ പിന്തുണക്കത്ത് വിജയ് ഗവർണർക്ക് സമർപ്പിച്ചു.
ആദ്യഘട്ടത്തിൽ ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാൽ വിജയ്യുടെ സർക്കാർ രൂപീകരണാവകാശവാദം ഗവർണർ തള്ളിയിരുന്നു. 118 സീറ്റുകൾ വേണ്ടിടത്ത് ടിവികെ സഖ്യത്തിനുണ്ടായിരുന്നത് 112 സീറ്റുകളായിരുന്നു. പിന്നീട് നടന്ന രാഷ്ട്രീയ ചർച്ചകൾക്ക് പിന്നാലെ കൂടുതൽ പിന്തുണ ഉറപ്പായതോടെയാണ് ടിവികെ അധികാരത്തിലേക്കെത്തുന്നത്.
ബിജെപിയുമായി സഹകരണം ഒഴിവാക്കാനാണ് ടിവികെയ്ക്ക് പിന്തുണ നൽകിയതെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കി. എൻഡിഎ സഖ്യം അധികാരത്തിലെത്താതിരിക്കാനാണ് തീരുമാനമെന്ന് ഇടതു പാർട്ടികളും അറിയിച്ചു. അതേസമയം, ടിവികെ വാഗ്ദാനം ചെയ്ത മന്ത്രിസ്ഥാനം ഇടതു കക്ഷികൾ നിരസിച്ചതായും റിപ്പോർട്ടുണ്ട്.

