യുഎസ്- ഇറാൻ രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ; സ്ഥിരീകരിച്ച് വൈറ്റ് ഹൗസ്
വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ചകൾ പാകിസ്ഥാനിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയ സൂചനകൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം. മധ്യസ്ഥ ശ്രമങ്ങൾക്ക് നിലവിൽ പാകിസ്ഥാൻ മാത്രമാണുള്ളതെന്നും അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണെന്നും അമേരിക്കൻ പ്രസ് സെക്രട്ടറി കരൊലൈൻ ലീവിറ്റ് അറിയിച്ചു.
ഔദ്യോഗിക കരാറിലെത്തിയിട്ടില്ലെങ്കിലും നയതന്ത്ര ചർച്ചകൾ ഫലപ്രദമാണെന്ന് ലീവിറ്റ് വ്യക്തമാക്കി. വെടിനിർത്തൽ നീട്ടണമെന്ന യുഎസിന്റെ അഭ്യർഥനയെന്ന റിപ്പോർട്ടുകളും അവർ തള്ളിക്കളഞ്ഞു. ഇതിനിടെ ചർച്ചകൾക്ക് മുന്നോടിയായി പാക് സൈനിക മേധാവി അസിം മുനീറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇറാനിലെത്തി.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് പാക് പ്രതിനിധികളെ സ്വീകരിച്ചത്. അതേസമയം, ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്കിൽ ഇറാൻ നിലപാട് കടുപ്പിച്ചു. യുഎസ് ഉപരോധം തുടർന്നാൽ ചെങ്കടലിലും ഒമാൻ ഉൾക്കടലിലും ചരക്ക് ഗതാഗതം തടസ്സപ്പെടുത്തുമെന്ന് ഇറാനിയൻ വിപ്ലവ ഗാർഡ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഹോർമുസ് കടലിടുക്ക് തുറന്ന് ഗതാഗതം സാധാരണ നിലയിലാക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. വെടിനിർത്തൽ കാലയളവ് നീട്ടുന്നതിനും സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനും ചൈന പിന്തുണ അറിയിച്ചതായും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീ വ്യക്തമാക്കി.

