വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്തണമെന്ന് പാറമേക്കാവിൻ്റെ ആവശ്യം; ഉന്നതതല യോഗത്തിൽ തീരുമാനമറിയിക്കും
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ തൃശൂർ പൂരം വെടിക്കെട്ട് ഒഴിവാക്കി നടത്തണമെന്ന നിർദേശവുമായി പാറമേക്കാവ് ദേവസ്വം ബോർഡ്. ആചാരപരമായ ചടങ്ങുകളും കുടമാറ്റവും മാത്രം നടത്താനാണ് നിലവിലെ ധാരണ. നാളെ നടക്കുന്ന ഉന്നതതല യോഗത്തിൽ ഈ തീരുമാനം ജില്ലാ ഭരണകൂടത്തെയും മന്ത്രിമാരെയും അറിയിക്കുമെന്ന് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി.
മാസങ്ങളായി നടന്ന തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും പൂർണ്ണമായും ഉപേക്ഷിക്കുന്നത് ശരിയല്ലെന്ന പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നിലപാട് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് അന്തിമ തീരുമാനമല്ലെന്നും സംസ്ഥാന സർക്കാരുമായും ജില്ലാ ഭരണകൂടവുമായി ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ എന്നും ദേവസ്വം പ്രതിനിധികൾ അറിയിച്ചു. തൃശൂർ കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിലാണ് നിർണായക തീരുമാനമെടുക്കുക.
ഇതിനിടെ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ മരണസംഖ്യ ഉയരുന്ന സാഹചര്യമാണ്. വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്തത്തെ തുടർന്നുള്ള സുരക്ഷാ ആശങ്കകളും പൊതുജന വികാരവും പരിഗണിച്ചാണ് വെടിക്കെട്ട് ഒഴിവാക്കാനുള്ള നിർദേശം മുന്നോട്ടുവച്ചിരിക്കുന്നത്.

