ഹോർമുസിൽ വെടിവയ്പ്പ്; ഐആർജിസി വെടിയുതിർത്തത് ഇന്ത്യൻ കപ്പലിന് നേരെയെന്ന് റിപ്പോർട്ട്
ഹോർമുസ് കടലിടുക്കിൽ കപ്പലിന് നേരെ വെടിവയ്പ് നടന്നതായി റിപ്പോർട്ട്. ഐആർജിസി ബോട്ടുകളിൽ നിന്ന് ടാങ്കറിന് നേരെ വെടിയുതിർന്നതായാണ് യുകെ മാരിറ്റൈം ഏജൻസി അറിയിച്ചത്. ഇന്ത്യൻ കണ്ടെയ്നർ കപ്പലായ ‘ജഗ് അർണവ്’ ലക്ഷ്യമിട്ടാണ് വെടിവയ്പ് ഉണ്ടായതെന്നാണ് സൂചന. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് വിവരം.
ഇന്ത്യയുടെ ഡ്രൈ ബൾക്ക് കാരിയർ കപ്പലായ ‘ജഗ് അർണവ്’ യാത്ര തുടരുന്നതിനിടെ ആക്രമണം നേരിട്ടതായാണ് റിപ്പോർട്ടുകൾ. അതേസമയം 20 ലക്ഷം ബാരൽ ഇറാഖി ക്രൂഡ് ഓയിൽ വഹിച്ചിരുന്ന വി.എൽ.സി.സി ‘സാൻമാർ ഹെറാൾഡ്’ സുരക്ഷിതമാണെന്നും, ഇരു കപ്പലുകളും പിന്നീട് വഴിതിരിച്ചുവിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇതിനിടെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ അറിയിച്ചു. നിയന്ത്രണം പഴയ നിലയിലേക്ക് മാറ്റിയതായി ഇറാനിയൻ സംയുക്ത സൈനിക കമാൻഡ് വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രകോപനങ്ങൾക്ക് പിന്നാലെയാണ് കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാമെന്ന മുൻ ഉറപ്പിൽ നിന്ന് ഇറാൻ പിൻമാറിയത്.
“ഹോർമുസ് വഴി സഞ്ചരിക്കുന്ന കപ്പലുകളുടെ ഗതാഗതം കർശനമായി നിയന്ത്രിക്കും. യുഎസ് സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതു വരെ ഈ നിലപാട് തുടരും,” എന്നാണ് ഇറാൻ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്.

