തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തിൽ മരണം 10 ആയി; ചികിത്സയിൽ കഴിയുന്നത് 11 പേർ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരണപ്പെട്ടു. പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ (45) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റിരുന്ന പ്രവീൺ തൃശൂർ മെഡിക്കൽ കോളേജിൽ ശ്വാസസഹായ യന്ത്രത്തിന്റെ പിന്തുണയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് മരണം സംഭവിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നു.
പഴയന്നൂർ വെണ്ണൂർപാറക്കുണ്ടിൽ വീട്ടിൽ ആറുമുഖൻ മകൻ സുദർശനൻ (54), പാലക്കാട് കല്ലൂർ കുമരനെല്ലൂർ മടിപ്പുറത്ത് വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39), മലപ്പുറം ആലംകോട് പള്ളിയാലിൽ പറമ്പിൽ മുണ്ടൻ മകൻ മണികണ്ഠൻ (60), മലപ്പുറം പെരിന്തൽമണ്ണ കോട്ടുമ്മൽ വീട്ടിൽ സുബ്രമണ്യൻ (50), തൃശൂർ കോട്ടപ്പുറം നാരായണ നിവാസിൽ വെങ്കടാചലം മകൻ മണികണ്ഠൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇതിനകം തിരിച്ചറിഞ്ഞത്.
നിലവിൽ 11 പേർ ചികിത്സയിൽ തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ സതീഷ് (46), ബാബു (56), രാജേഷ് (40), വിഷ്ണു (30) എന്നിവർ അത്യാഹിത പരിചരണ വിഭാഗത്തിലും, ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി (65) എന്നിവർ വാർഡുകളിലും ചികിത്സയിലാണ്. വിൽസൺ (60) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
മെഡിക്കൽ കോളേജിൽ നിന്നും സുഭദ്ര (68), സുന്ദരൻ (46) എന്നിവരെയും, സ്വകാര്യ ആശുപത്രിയിൽ നിന്നും സാജൻ (38)നെയും ഡിസ്ചാർജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.
സംഭവസ്ഥലത്ത് ജോലി ചെയ്തിരുന്ന ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ബന്ധുക്കൾ കൺട്രോൾ റൂമുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

