കൊച്ചിയിൽ കഞ്ചാവ് കടത്ത്; വിദ്യാർത്ഥിനിയടക്കം 2 യുവതികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ 37 കിലോഗ്രാം കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശിനികളെ പൊലീസ് അറസ്റ്റ് ചെയ്തു. മുർഷിദാബാദ് സ്വദേശികളായ സോണിയ സുൽത്താന (21), അനിത ഖാത്തൂൻ ബിബി (29) എന്നിവരെയാണ് പിടികൂടിയത്. മൂന്നു ട്രോളി ബാഗുകളിലായാണ് അവർ കഞ്ചാവ് എറണാകുളത്തെത്തിച്ചത്. ഇന്നലെ രാവിലെ പത്തിന് ശേഷം എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നാണ് യുവതികളെ ഉദ്യോഗസ്ഥർ പിടികൂടിയത്. ആർപിഎഫ്, ആർപിഎഫ് ക്രൈം സ്‌ക്വാഡ്, ഗവ. റെയിൽവേ പൊലീസ്, ഡാൻസാഫ് ഉൾപ്പെടെയുള്ള സംഘങ്ങൾ ചേർന്ന് രാവിലെ മുതൽ സ്റ്റേഷനിൽ കർശന പരിശോധന തുടരുകയായിരുന്നു. ബാഗുകളുമായി സ്റ്റേഷനിൽ നിന്ന് പുറത്ത് പോകാൻ ശ്രമിച്ച യുവതികളെ സംശയം തോന്നിയ വനിത പൊലീസ് ഉദ്യോഗസ്ഥരാണ് തടഞ്ഞത്. തുടർ നടപടികൾക്കായി ഇരുവരെയും ഗവ. റെയിൽവേ പൊലീസിനെ ഏൽപ്പിച്ചു. പിന്നീട് റെയിൽവേ പൊലീസ് കേസെടുത്ത് വിശദമായ ചോദ്യം ചെയ്യലിന് ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിച്ചുവരികയാണ്. കേരളത്തിലേക്കുള്ള ട്രിപ്പിന്റെ പേരിലായിരുന്നു പ്രതികൾ ലഹരി കടത്തിയത്.
രണ്ടാംവർഷ ഡിഗ്രി വിദ്യാർത്ഥിനിയായ സോണിയ കഞ്ചാവ് പോക്കറ്റ് മണിക്കായി കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഓർഡർ ലഭിക്കുന്നതനുസരിച്ച് ബംഗാളിൽ നിന്നുള്ള കഞ്ചാവ് കേരളത്തിലെത്തിച്ച് കൈമാറുന്നതാണ് രീതി. ഓരോ കിലോ കഞ്ചാവിനും സുരക്ഷിതമായി കൈമാറിയതിന് കമ്മീഷൻ ലഭിച്ചിരുന്നു. കൈമാറ്റം പൂർത്തിയാക്കിയ ഉടനെ നാട്ടിലേക്ക് മടങ്ങുക എന്നതാണ് പതിവ് രീതിയെന്ന് അന്വേഷണത്തിൽ വ്യക്തമാവുന്നു.
യുവതികൾ പരിശോധന സമയത്ത് ഒറ്റയ്ക്കായിരുന്നില്ലെന്നും കൂടെ ഉണ്ടായിരുന്ന യുവാവ് പൊലീസ് എത്തുന്നത് കണ്ട് സ്ഥലം വിട്ടുവെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.