പാലക്കാട് സ്ഥാനാർത്ഥിത്വത്തിന് സരിൻ ബിജെപിയുമായി ചർച്ച നടത്തി; വി.ഡി സതീശൻ

ചേലക്കര: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയാവാൻ മുൻ കോണ്‍ഗ്രസ് നേതാവ് പി.സരിൻ ബി.ജെ.പിയുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്നാല്‍, പാർട്ടിയില്‍ ആളുള്ളതിനാല്‍ സ്ഥാനാർത്ഥിയാക്കാൻ ആവില്ലെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു. തുടർന്ന് സി.പി.എമ്മുമായി ചർച്ച നടത്തുകയായിരുന്നു. സി.പി.എം സരിന് കൊടുത്തിരിക്കുന്ന ഉറപ്പെന്താണെന്ന് തനിക്കറിയില്ല. സരിൻ പറഞ്ഞത് എം.ബി രാജേഷിന്റെ വാക്കുകളാണ്. സരിന്റെ നീക്കങ്ങളെല്ലാം ആസൂത്രിതമായിരുന്നു. താൻ ഒറ്റക്കല്ല പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. തനിക്കും കെ.പി.സി.സി പ്രസിഡന്റിനും അതില്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍, താൻ മാത്രമല്ല അങ്ങനെയൊരു തീരുമാനമെടുത്തത്.
കേരളത്തില്‍ സി.പി.എം-ബി.ജെ.പി ബാന്ധവത്തെ കുറിച്ച് ആദ്യം പറഞ്ഞത് കേരളത്തിലെ പ്രതിപക്ഷമായിരുന്നു. താനടക്കം ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അങ്ങോട്ട് പോകാൻ നില്‍ക്കുന്നതിന്റെ ഭാഗമായാണ് തനിക്കെതിരെ മൃദുഹിന്ദുത്വം ആരോപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശൻ കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. പാർട്ടിയില്‍ ഉടമ-കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. ഇങ്ങനെ പോയാല്‍ 2026ല്‍ പാർട്ടി പച്ചപിടിക്കില്ലെന്നും സരിൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു.
പരാതി പറയാൻ പാർട്ടി ഫോറമെന്നൊരു സംവിധാനം കോണ്‍ഗ്രസിലില്ല. നേതാക്കള്‍ക്ക് തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്. സതീശന് ബി.ജെ.പിയോട് മൃദുസമീപനമാണ്. 13ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ചിലർക്ക് അനുകൂലമായി വോട്ടുവീഴും. പാലക്കാട്ടെ ജനം ആഗ്രഹിക്കാത്ത ഫലം വരും. എല്ലാവരെയും എല്ലായ്പ്പോഴും വിഡ്ഡികളാക്കാൻ പറ്റില്ല. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കോണ്‍ഗ്രസ് സർക്കിളില്‍ തന്നെ അന്വേഷിച്ചാല്‍ ഇക്കാര്യം മനസ്സിലാകുമെന്നും സരിൻ കൂട്ടിച്ചേർത്തിരുന്നു.