Latest News

മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അംഗത്വമെടുത്തുവെന്ന പ്രസ്താവന; വിശദീകരണവുമായി ബി ഗോപാലകൃഷ്ണന്‍

 മനസുകൊണ്ട് ജി സുധാകരന്‍ ബിജെപിയില്‍ അംഗത്വമെടുത്തുവെന്ന പ്രസ്താവന; വിശദീകരണവുമായി ബി ഗോപാലകൃഷ്ണന്‍

കണ്ണൂര്‍: മനസുകൊണ്ട് സിപിഐഎം നേതാവ് ജി സുധാകരന്‍ ബിജെപിയില്‍ അംഗത്വമെടുത്തുവെന്ന പൊതുപരിപാടിയിലെ പ്രസ്താവന ചര്‍ച്ചയായതോടെ വിശദീകരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ജി സുധാകരന്‍ ബിജെപിയില്‍ വരുമെന്നോ അംഗത്വം എടുക്കുമെന്നോ താന്‍ ചിന്തിക്കുന്നില്ലെന്നും പക്ഷെ ഇന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന മതഭീകരതയുടെ സിപിഐഎമ്മിലെ നുഴഞ്ഞുകയറ്റം ജി സുധാകരന്‍ മനസ്സിലാക്കുന്നുണ്ടെന്ന് തനിക്ക് തോന്നിയെന്നും ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജി സുധാകരന്‍ സത്യസന്ധനായ കമ്മൂണിസ്റ്റ് സഖാവാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ബി ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാനും ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഗോപകുമാറും ചോദിച്ച് അനുവാദം വാങ്ങി ബിജെപി തത്വചിന്തയുടെ പ്രത്യയശാസ്ത്ര ഗ്രന്ഥമായ ‘ഏകാത്മ മാനവ ദര്‍ശനം’ നല്‍കുവാന്‍ വേണ്ടിയാണ് സഖാവ് ജി സുധാകരനെ കാണാന്‍ പോയത്. അല്‍പ്പം വൈകി എത്തിയ ഞങ്ങളെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും അദ്ദേഹവും കുടുംബവും സ്വീകരിച്ചു. ഏകാത്മ മാനവ ദര്‍ശനം അദ്ദേഹത്തിന് സമര്‍പ്പിച്ച്, അഴിമതി ഇല്ലാത്ത സത്യസന്ധനായ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ ആദരിച്ച് ഞങ്ങള്‍ മടങ്ങി. ആലപ്പുഴ ജില്ലയില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ മതതീവ്രവാദികള്‍ നുഴഞ്ഞ് കയറി നേതൃത്വം പിടിച്ചെടുക്കുന്നത് ദൂരവ്യാപകമായ പ്രത്യഘാതങ്ങള്‍ക്കിടവരുത്തുമെന്ന് ഞങ്ങള്‍ കൃത്യമായും വ്യക്തമായും അദ്ദേഹത്തോട് സൂചിപ്പിച്ചു. മറുപടി മൗനത്തിലൊതുക്കി അദ്ദേഹം. മൗനം സമ്മതമാണങ്കില്‍ ആശയപരമായ കാഴ്ചപ്പാടില്‍ അദ്ദേഹം പാതി ബിജെപി യോടൊപ്പമാണ്. ഈ കാര്യത്തില്‍ ആശയപരമായി മാത്രം.

ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. എന്നെ ഏറെ ആകര്‍ഷിച്ചത് അദ്ദേഹത്തിന്റെ വിനയവും ലാളിത്യവുമായിരുന്നു. കണ്ടു പഠിക്കേണ്ട വ്യക്തിത്വം. ഇന്ന് കേരളത്തില്‍ ജീവിക്കുന്ന സത്യസന്ധനായ കമ്മ്യൂണിസ്റ്റ് സഖാവാണ് ജി സുധാകരന്‍. അദ്ദേഹം ബിജെപിയില്‍ വരുമെന്നോ അംഗത്വം എടുക്കുമെന്നോ ഞാന്‍ ചിന്തിക്കുന്നില്ല. പക്ഷെ ഇന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുന്ന മതഭീകരതയുടെ സിപിഐഎമ്മിലെ നുഴഞ്ഞ്കയറ്റം അദ്ദേഹവും മനസ്സിലാക്കുന്നു എന്ന് എനിക്ക് തോന്നി.

ജമാ അത്തെ ഇസ്ലാമിയെ കുറിച്ചും ഭീകരവാദ പ്രസ്താനങ്ങളെ കുറിച്ചും മുഖ്യമന്ത്രി പാലക്കാട് തിരഞ്ഞെടുപ്പില്‍ പറഞ്ഞതിനെപ്പറ്റി സൂചിപ്പിക്കവെ ഈ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ബിജെപി യുടെ വാക്കുകളും ചിന്തകളുമാണ്. ഇത് പിണറായി പറയും മുന്‍പ് ജി സുധാകരനുമായി പങ്ക് വെച്ച കാര്യമാണ് ഞാന്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. അതിന്റെ അര്‍ത്ഥം അദ്ദേഹം ബിജെപിയില്‍ വരുമെന്നോ ഞങ്ങള്‍ ക്ഷണിച്ചെന്നോ അര്‍ത്ഥമില്ല. അദ്ദേഹം സത്യസന്ധനായ കമ്മ്യൂണിസ്റ്റാണ് എന്നും ഞാന്‍ പറഞ്ഞു.

ഒരു കാര്യം പറയട്ടെ ഇന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മതമൗലികവാദികളുടെ നീരാളിപ്പിടുത്തത്തിലാണ്. സഖാവ് ജി സുധാകരന്‍ അടക്കമുള്ളവരോട് സിപിഐഎം നേതൃത്വം കാണിക്കുന്ന പരിഹാസ്യമായ അവഗണന ക്രൂരതയാണ്. ഇത് ചൂണ്ടിക്കാണിക്കാന്‍ പൊതു പ്രവര്‍ത്തകര്‍ എന്ന നിലയില്‍ എനിക്കും അവകാശമുണ്ട്. നിസ്വാര്‍ത്ഥനും അഴിമതി ഇല്ലാത്ത പൊതുപ്രവര്‍ത്തകനായ ജി സുധാകരനെ സിപിഐഎമ്മിന് വേണ്ടെങ്കിലും കേരളത്തിന് ആവശ്യമുണ്ട്. ബിജെ.പി ഉയര്‍ത്തിയ ചില ചിന്താശയങ്ങളില്‍ അദ്ദേഹം മനസ്സുകൊണ്ട് അംഗീകരിക്കുന്നു എന്ന് ഞാന്‍ കരുതുന്നു. ഒന്ന് പറഞ്ഞ് നിര്‍ത്തട്ടെ വിനയവും ലാളിത്യവും സത്യസന്ധതയും നിറഞ്ഞ വ്യക്തിത്വമാണ് ജി സുധാകരന്‍.

Leave a Reply

Your email address will not be published. Required fields are marked *

Follow Us on Social Media

@ All Rights Reserved. Designed and Powered by Blaze Themes