ചോദ്യപേപ്പർ ചോർച്ച: നീറ്റ് യുജി പരീക്ഷ റദ്ദാക്കി; പുനഃപരീക്ഷ പിന്നീട്
ഡൽഹി: ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് നീറ്റ് യുജി പരീക്ഷ റദ്ദാക്കി. മെയ് 3ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയതെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. പുതുക്കിയ പരീക്ഷ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പരീക്ഷാ സംവിധാനത്തിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് ഈ തീരുമാനമെന്ന് എൻടിഎ അറിയിച്ചു. ഇത്തവണ ഏകദേശം 22 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ചോദ്യപേപ്പർ ചോർച്ച കേസിൽ സിബിഐ അന്വേഷണം നടത്തുമെന്നും, പുനഃപരീക്ഷയ്ക്കായി വിദ്യാർഥികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടയ്ക്കുകയോ വേണ്ടതില്ലെന്നും എൻടിഎ വ്യക്തമാക്കി.
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തിൽ രാജസ്ഥാൻ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. കേരളത്തിൽ പഠിക്കുന്ന ഒരു രാജസ്ഥാൻ വിദ്യാർഥിയാണ് ചോർച്ചയ്ക്ക് പിന്നിലെന്ന സംശയത്തെ തുടർന്ന് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്.
മാതൃകാ ചോദ്യക്കടലാസിലെ 135 ചോദ്യങ്ങൾ യഥാർഥ പരീക്ഷയിൽ ഉൾപ്പെട്ടിരുന്നുവെന്നായിരുന്നു പ്രധാന ആരോപണം. 410 ചോദ്യങ്ങളുള്ള മാതൃകാ പേപ്പറിൽ നിന്നുള്ള 135 ചോദ്യങ്ങൾ കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിലായി യഥാർഥ പരീക്ഷയിൽ വന്നതായി രാജസ്ഥാൻ സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എഡിജിപി വിശാൽ ബൻസാൽ വ്യക്തമാക്കിയിരുന്നു.

