തൃശൂരിൽ തെരുവിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ലോറി പാഞ്ഞുകയറി; 5 മരണം, 7 പേർക്ക് പരിക്ക്

തൃശൂർ: തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. 2കുട്ടികൾ ഉൾപ്പടെ 5 പേരാണ് മരിച്ചത്. കാളിയപ്പൻ (50), ജീവൻ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാട്ടിക ജെകെ തിയ്യേറ്ററിനടുത്താണ് ദാരുണമായ സംഭവമുണ്ടായത്. ഇവർ ഉറങ്ങിക്കിടന്ന സ്ഥലത്തേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.
അപകടത്തിൽ ഡ്രൈവറെയും ക്ലീനറെയും പോലീസ് അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. കണ്ണൂർ ആലങ്കോട് സ്വദേശി ക്ലീനറായ അലക്സ് (33), ഡ്രൈവർ ജോസ്(54) എന്നിവരാണ് അറസ്റ്റിലായത്. മദ്യ ലഹരിയിലായിരുന്ന ക്ലീനർ അലക്സ് ആണ് വാഹനമോടിച്ചത്. ഇയാൾക്ക് ലൈസൻസില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
അപകടമുണ്ടാക്കിയതിന് ശേഷം വാഹനം നിർത്താതെ പോയി. എന്നാൽ പിന്നാലെ എത്തിയ നാട്ടുകാർ ദേശീയ പാതയിൽ നിന്നാണ് ഇയാളെ തടഞ്ഞത്. ലോറി തടഞ്ഞുനിർത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഗോവിന്ദാപുരം ചെമ്മണം തോട് സ്വദേശികളാണ് മരിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
പുലർച്ചെ 4 നാണ് അപകടം സംഭവിച്ചത്. കിടന്നുറങ്ങിയ സംഘത്തിൽ 10 പേർ ഉണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കൊച്ചിയിലേക്ക് പോവുന്ന തടി കയറ്റിയ ലോറിയാണ് ആളുകൾ ഉറങ്ങിക്കിടന്നയിടത്തേക്ക് ഇടിച്ചുകയറിയത്. സംഭവ സ്ഥലത്തുവെച്ചു തന്നെ 5 പേരും മരിച്ചു. 7 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയതെന്നാണ് പൊലീസ് പറയുന്നത്.