സഹോദരനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി

കൊല്ലം: സഹോദരനും സുഹൃത്തിനും മർദ്ദനമേറ്റ വിവരം അന്വേഷിക്കാനത്തിയ യുവാവിനെ കുത്തിക്കൊന്നു. കണ്ണനല്ലൂർ മുട്ടക്കാവിൽ ചാത്തന്റഴികത്ത് വീട്ടിൽ നവാസിനെയാണ് (35) കത്തികൊണ്ട് കഴുത്തിൽ കുത്തിക്കൊന്നത്.
ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. സംഘം ചേർന്നുള്ള ആക്രമണത്തിനിടെ ഒരാൾ നവാസിനെ കയ്യിൽ കരുതിയ കത്തി കൊണ്ട് കുത്തുകയായിരുന്നു. നവാസിന്റെ സഹോദരനെയും സുഹൃത്തിനെയും ഒരു സംഘം വഴിയിൽ തടഞ്ഞു നിർത്തി അക്രമിച്ചിരുന്നു. ഇത് ചോദിക്കാനെത്തിയ നവാസും അക്രമി സംഘവും തമ്മിൽ തർക്കം ഉണ്ടായി. ഇതിനിടെയാണ് നവാസിന് കുത്തേറ്റത്. ക്രിമിനൽ പശ്ചാത്തലമുളള സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു.
നവാസിന്റെ സഹോദരൻ നബീലും സുഹൃത്ത് അനസും കണ്ണനല്ലൂരിൽ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ബൈക്കിൽ തിരികെ വരുന്നതിനിടെ, ബദരിയ സ്കൂളിന് സമീപം രാത്രി 8.30 ന് ഒരു സംഘം യുവാക്കൾ ഇരുവരെയും തടഞ്ഞു നിറുത്തുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് നബീലും സുഹൃത്തും കണ്ണനല്ലൂർ പൊലീസിൽ പരാതി നൽകി. പിന്നീട് വിവരം നവാസിനെ ഫോണിൽ അറിയിച്ചു. രാത്രി 10 ന് നവാസ് മുട്ടക്കാവിൽ എത്തി. ഈ സമയം ഓട്ടോയിലും ബൈക്കിലുമായി ഒരു സംഘം യുവാക്കൾ സ്ഥലത്തുണ്ടായിരുന്നു. നബീലിനെ മർദ്ദിച്ച സംഭവം ഇവരോട് ചോദിക്കുന്നതിനിടെ പിന്നിൽ നിന്ന് നവാസിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കുകയായിരുന്നു. തത്ക്ഷണം മരിച്ചു. അക്രമിസംഘം രക്ഷപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്
മൃതദേഹം കണ്ണനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കണ്ണനല്ലൂർ പൊലീസെത്തി കേസ് രജിസ്റ്റർ ചെയ്ത് മേൽ നടപടികൾ സ്വീകരിച്ചു.