പോലീസിൽ നിന്ന് ഫോൺ കോൾ; നടി മാലാ പാർവതിക്കു നേരെ സൈബർ തട്ടിപ്പിന് ശ്രമം

തിരുവനന്തപുരം: നടി മാലാ പാർവതിക്ക് നേരെ സൈബർ തട്ടിപ്പുശ്രമം. തായ്‌വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. മുംബൈ പോലീസ് എന്നു പറഞ്ഞാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ഒരു മണിക്കൂറോളം മാലാ പാർവതിയെ വെർച്വൽ അറസ്റ്റിലാക്കുകയും ചെയ്തു.
ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഒരു കോൾ വരുകയായിരുന്നു. മുംബൈ പോലീസാണ് എന്നാണ് ആദ്യം തന്നെ പറഞ്ഞത്. ഡിഎച്ച്എൽ എന്ന സ്ഥാപനത്തിൽ നിന്ന് പാർസൽ തടഞ്ഞുവച്ചെന്ന് പറഞ്ഞാണ് ഫോൺ വന്നത്. അങ്ങനെ താൻ കസ്റ്റമർ കെയറിലേക്ക് കോണ്ടക്റ്റ് ചെയ്യുകയായിരുന്നു. അവരോട് കാര്യങ്ങൾ പറഞ്ഞപ്പോൾ, നിങ്ങളുടെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് തായ്‌വാനിലേക്ക് ഒരു പാഴ്‌സൽ പോയിട്ടുണ്ടെന്ന് പറഞ്ഞു. പാഴ്‌സലിൽ പാസ്‌പോർട്ട്, ക്രഡിറ്റ് കാർഡ്, ലാപ്‌ടോപ്പ്, 200 ഗ്രാം എംഡിഎംഎ എന്നിവയാണുള്ളതെന്നാണ് അവർ അറിയിച്ചത് എന്ന് നടി വ്യക്തമാക്കി.
ഇതിന് ശേഷം അവർ തന്നെ മുംബൈ പോലീസിനെ കണക്ട് ചെയ്തു തന്നു. ആധാർ കാർഡ് ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നുണ്ട്. അതിൽ താങ്കളും പെട്ടു എന്നാണ് പോലീസ് പറഞ്ഞത്. പല ഉദ്യോഗസ്ഥരോട് ഞാൻ സംസാരിച്ചു. പ്രകാശ് കുമാർ എന്നൊരു ഗുണ്ടു എന്നയാൾ ക്രൈബ്രാഞ്ച് എന്നു പറഞ്ഞ് ഐഡി കാർഡ് അയച്ച് തരുകയും ചെയ്തു. അവർ വളരെ കൺവീനിംഗായാണ് സംസാരിച്ചത് എന്നും നടി പറഞ്ഞു.
എന്നാൽ താൻ ഐഡി കാർഡ് പിന്നെയും പരിശോധിച്ചപ്പോഴാണ് അതിൽ അശോക സ്തംഭം ഇല്ലെന്ന് മനസ്സിലായത്. അങ്ങനെയാണ് ഗൂഗിളിൽ തിരഞ്ഞതും ഇത് തട്ടിപ്പാണെന്നും മനസ്സിലായത് എന്നും മാലാ പാർവതി പറഞ്ഞു. പിന്നീട് നമ്പറിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. ഏതാണ്ട് 72 മണിക്കൂറോളം തന്നെ വെർച്വൽ അറസ്റ്റിലാക്കാൻ ശ്രമിച്ചെന്നും അവർ പറഞ്ഞു.